Friday 30 March 2012

അവരെഴുതിക്കോട്ടേ...

( ചില സത്യങ്ങള്‍ )

പലരും ചോദിച്ചു.. എന്താ എഴുത്തുകാരും, സീരിയല്‍ നിര്‍മ്മാതാക്കളും, കവികളും, അങ്ങനെ എണ്ണം പറഞ്ഞ പ്രമുഖരെല്ലാം ഇപ്പൊ അവിഹിത ബന്ധങ്ങളെ കുറിച്ചേ എഴുതി കാണാന്‍ ഉള്ളുലോ എന്ന്..  നാണമില്ലല്ലോ ഇവന്മാര്‍ക്ക്.. അതു കണ്ടു രസിക്കാനും, വായിച്ചാസ്വദിക്കാനും കുറെ അമ്മച്ചിമാരും.. ഹ്മ്മ്മം... 
ഈ അളിഞ്ഞ വിഷയം വിട്ടു മറ്റെന്തെങ്കിലും എഴുതി മനുഷ്യരെ രസിപ്പിക്കാനിവര്‍ക്കൊന്നും ആവില്ലേ എന്ന്?
ചോദ്യം തെറ്റില്ല.. പക്ഷെ ഉത്തരം നിസ്സഹായത എന്നാണെങ്കിലോ?
ചുറ്റുപാടും കാണുന്നതും, കേള്‍ക്കുന്നതും എഴുതേണ്ടി വരുമ്പോഴും, വെള്ളിത്തിരയിലേക്ക് ആവാഹിക്കേണ്ടി വരുമ്പോഴും അതു ചെയ്യുന്നവര്‍ പൂര്‍ണ്ണ സന്തുഷ്ടരായി കൊള്ളണം എന്നില്ല.. 
പക്ഷെ ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങളില്‍ വഴി പിഴച്ചു നടക്കുന്നവരുടെ കാലടികളാണ് കൂടുതലെങ്കിലോ? 
ലോകം മുഴുവന്‍ ചിന്തിക്കുന്നത്, ഞാന്‍ ചെയ്യുന്നത് ശരി എന്നല്ലേ?
ഒന്ന് ചുറ്റുപാടും കണ്ണോടിച്ചു നോക്കൂ.. പകച്ചു പോകും.. 
വിവാഹേതര ബന്ധങ്ങള്‍ മനസ്സിന്റെ ശരികള്‍ എന്ന് മുറവിളി കൂട്ടുന്ന ഒരു പത്തു പേരെയെങ്കിലും കണ്ടു പിടിക്കാനാകും.. 
അതു മാത്രമോ സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്ഥാനമോ? 
ഏതു പതിവൃതകളും, ഒന്ന് മാറ്റി ചിന്തിച്ചു പോകും , ഒന്നു വഴി മാറി നടന്നാലോ എന്ന് . എന്തൊരു ബഹുമാനം.. 
എന്തൊരു ആദരവ് ... മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സാമൂഹ്യ ഘടന.... 

വഴി മാറി നടക്കുന്നവര്‍ തന്നെ പകച്ചു പോകും ഈ നിലപാട് കാണുമ്പോള്‍..2 
ചെയ്തതൊക്കെ ശരി തന്നെ എന്ന ചിന്ത ഒന്ന് കൂടി മനസ്സിലുറക്കും... 
ഇങ്ങനെ ഒരവസ്ഥയില്‍ എഴുത്തുകാരും, കവികളുമൊക്കെ കുറച്ചൊക്കെ എഴുതി പിടിപ്പിക്കും.. 

മറ്റൊരു കാര്യമുള്ളത്‌ ഏറ്റവും ചിലവുള്ള ഒരു വിഷയമാണ് ഇത് എന്നതാണ്..
 കാര്യം ഇത്തരം വിഷയം ചെവിയില്‍ വീഴുമ്പോള്‍ പൊള്ളല്‍ ഏറ്റത് പോലെ ആളുകള്‍ ഞെട്ടാറുണ്ട്.. (ഞെട്ടി എന്നഭിനയിക്കാറുണ്ട്).... എന്നാല്‍ പിന്നെയും, പിന്നെയും ചെവികള്‍ നീണ്ടു വന്നു ഈ സംഭാഷണ ശകലങ്ങള്‍ വിഴുങ്ങിയെടുത്തു പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.. 
അപ്പൊ പിന്നെ കച്ചവടകണ്ണു വച്ച് നോക്കിയാലും ഈ വിഷയം തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല.. 

സത്യത്തില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിട്ടത് കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല .. വയ്യവേലിയുമാണ്... 
അതൊന്നും നമ്മെ ബാധിക്കുന്ന കാര്യങ്ങളെ അല്ല എന്ന് ചിന്തിക്കാം.. വിട്ടു കളയാം.. സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ വിളിച്ചു കൂവി നടക്കമെന്നല്ലാതെ സമൂഹത്തെ യദാര്‍ത്ഥത്തില്‍ ഉദ്ദരിക്കാനെത്ര പേര്‍ ഇറങ്ങി പുറപ്പെടും.. 
ഇത്തരം ചൂട് വാര്‍ത്തകള്‍ കേട്ട് കയ്യിലെ മദ്യ ഗ്ലാസ്‌ വേഗം കാലിയാക്കും പുരുഷന്‍.. 
സ്ത്രീയോ? ചികഞ്ഞു ചികഞ്ഞു അങ്ങ് അടിവാരം വരെ എത്തിയേക്കും.. എന്നിട്ട് ഇത്തരക്കാരെ കാണുമ്പോള്‍ മനസ്സ് തുറന്നു ചിരിച്ചു അവരെ അങ്ങ് ആദരിക്കും... 
ലോകം ഇതാണ്.. ശരിയും തെറ്റും തീരുമാനിക്കുന്നത്‌ മനസ്സിന്‍റെ ഓരോരോ സമയത്തെ പ്രകൃതി അഥവാ ഭാവം അഥവാ മട്ട് അനുസരിച്ചാണ്.. അല്ലെ? 
അപ്പൊ പിന്നെ പാവം കവികളെയും, കഥാകാരികളെയും, സീരിയല്‍ സിനിമ സംവിധയകരെയുമൊക്കെ കാര്യമില്ലാതെ പഴിക്കണോ? 
അവര്‍ കാണുന്നതും കേള്‍ക്കുന്നതും പകര്‍ത്തി ആശ്വാസം കണ്ടെത്തിക്കോട്ടേ.. 




Thursday 29 March 2012

അഭിനന്ദനത്തിന്‍റെ പുറമ്പൂച്ചുകള്‍

(ആത്മരോഷത്തിന്‍റെ  അത്യുന്നതങ്ങളില്‍))



ആരെയാണ് നാം അഭിനന്ദിക്കാറുള്ളത്  ? 
ചിന്തിച്ചു മറുപടി പറയേണ്ട ചോദ്യമാണ്.. 
ആത്മാര്‍ഥതയോടെ... 
നുണ പറയേണ്ടി വന്നേക്കും... 
കാരണം പലരും ആര്‍ക്കു നേരെ ആണ് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നീട്ടി പിടിക്കുന്നത്‌ എന്നത് അവര്‍ക്കറിയാവുന്ന കാര്യമാണ്.. 
തുറന്നു സമ്മതിക്കാത്ത അത്തരക്കാരെ കുറിച്ചാണ് ഇന്നെന്‍റെ  വിലയിരുത്തല്‍.. 
ഇതെന്‍റെ  മാത്രം അഭിപ്രായമാണ്.. 
എന്‍റെ  മാത്രം നിരീക്ഷണമാണ്.. 
ഇതിനെ വിഭാഗങ്ങളായി തിരിക്കേണ്ടി വരും.. 
ഒരു അഭിനന്ദനം ഉണ്ട്.. ഹൃദയത്തില്‍ നിന്നൊഴുകി പുറത്തേക്കു പ്രവഹിക്കുന്നവ.. 
അതു സാധാരണയായി മാതാപിതാക്കള്‍ മക്കള്‍ക്കും, മക്കള്‍ മാതാപിതാക്കള്‍ക്കും, സഹോദരീസഹോദരന്മാര്‍ തമ്മാമ്മിലും ഒക്കെ കൈ മാറുന്നതാണ്... അത്തരം ആത്മാര്‍ഥതയുള്ള കൈമാറ്റത്തെ കുറിച്ച് പരാമര്‍ശിക്കാനല്ല എന്റെ ഈ കുറിപ്പ്.. 

അസൂയ നിറഞ്ഞു തുളുമ്പുന്ന സാഹചര്യത്തില്‍ നേരിട്ടല്ലാതെ മറ്റേതെങ്കിലും വഴി അഭിനന്ദനം അറിയിക്കാനവും ആളുകള്‍ ശ്രമിക്കുക.. (കണ്ണുകള്‍ സത്യം പറഞ്ഞെക്കാവുന്ന സാഹചര്യത്തില്‍ ഒളിച്ചിരിക്കാനും ബന്ധങ്ങള്‍ തുടരാനും അനേക മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു പേടിക്കണം അല്ലെ)

ഭയമില്ലാതെ അഭിനന്ദിക്കുന്നതു തന്നെക്കാള്‍ വളരില്ല എന്നുറപ്പുള്ള ഒരാളെ ആയിരിക്കും.. അതാണ് ലോകസത്യം..
ഇവന്‍ അല്ലെങ്കില്‍ ഇവള്‍ എന്നേക്കാള്‍ വളരുമെന്ന് മനസ്സിന് സംശയം തോന്നിയാല്‍ തീര്‍ന്നു.. (ദുഖകരമായ സത്യം ഈ പ്രവണത കൂടുതലും പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ് എന്നതാണ്.. പറയാന്‍ വേദനയുണ്ട്.. കാരണം ഞാനും ഒരു സ്ത്രീയല്ലേ? പക്ഷെ പുരുഷന്മാരും മോശക്കാരല്ല.. എന്നാലും വളരെ പ്രത്യക്ഷമായ രീതിയില്‍ പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ് എന്നാണ് ഞാനുദ്ദേശിച്ചത്..  )
തന്നെക്കാള്‍ താഴ്ന്ന ഒരാളെ അഭിനന്ദിച്ചു കൊണ്ട് താന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ മിടുക്കരാണെന്ന് തെളിയിക്കുന്ന വിഭാഗം.. 

എനിക്കത്തരക്കാരെ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും.. 
അവരുടെ മുഖംമൂടി വലിച്ചു കീറി കാറ്റില്‍ പറത്താന്‍ തോന്നും.. 
ഈ അഭിനയം നിറുത്തൂ എന്നാക്രോശിക്കാന്‍ തോന്നും... 
ഈ പൊള്ളത്തരം ഞാന്‍ പൊളിച്ചടുക്കും എന്ന് വെല്ലുവിളിക്കാന്‍ തോന്നും... 

തോന്നലുകള്‍ മാത്രമാണ്.. അല്ലെങ്കില്‍ വെറും ആഗ്രഹങ്ങള്‍.. 
എങ്ങിനെ പ്രതികരിക്കാന്‍.. 
പ്രതികരണശേഷി നഷ്ടപ്പെട്ട് വെറും നോക്കുകുത്തിയായി അധപധിക്കേണ്ട ഒരുപാട് സാഹചര്യങ്ങള്‍ ജീവിതത്തിലുണ്ട്.. 
പ്രതികരിക്കാന്‍ കഴിയാത്ത അത്തരം സാഹചര്യങ്ങളില്‍ ആത്മരോഷകൊടുമുടികളില്‍ വിഹരിക്കുമ്പോള്‍ ഞാന്‍ പേനയെടുക്കും... 




Wednesday 28 March 2012

വേരുകള്‍ തേടി ഒരു പ്രയാണം...

(ജീവിതത്തില്‍ നിന്ന് ഒരേട്‌ )



തായ്‌ വേരുകള്‍ തേടിയൊരു തീര്‍ത്ഥയാത്ര! അതോ  ഘോഷയാത്രയോ? 
അറിയില്ല.. ഞങ്ങള്‍ യാത്രയാകുകയാണ്.. 
പലരും ഇതൊരു ആഘോഷമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ്.. (ഞാനുള്‍പ്പെടെ) ...
ലക്‌ഷ്യം കുംഭകോണം.. അങ്ങ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഒരു പട്ടണം.. 
ഇവിടെയുള്ള ഒട്ടു മിക്ക ക്ഷേത്രങ്ങളിലും ഓരോ കുംഭം കാണാം... 
തമിഴില്‍ കോണം എന്നാല്‍ വയല്‍ അഥവാ താമസിക്കാനുള്ള സ്ഥലം എന്നര്‍ത്ഥം.. (അല്ലാതെ മലയാളത്തിലെ അര്‍ത്ഥമല്ല..)
നമ്മള്‍ കുംഭകോണം എന്ന് കേള്‍ക്കുമ്പോഴേക്കും അടക്കി ചിരിക്കും.. 
മനസ്സില്‍ അഴയില്‍ തൂങ്ങുന്ന ഒരു കൌപീനതിന്റെ ചിത്രം തെളിഞ്ഞു വരുന്നത് കൊണ്ടാവാം എന്ന് കരുതിയാണ് ആ തെറ്റ് ആദ്യമേ തിരുത്തിയത്.. 
ഇനി കഥയിലേക്ക്‌ നീങ്ങാം.. 
കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഒരു തറവാടുണ്ട്.. വടക്കേടത്ത് മഠം.. 
ഈ തറവാടിലെ അംഗങ്ങള്‍ ആണ് യാത്ര തിരിക്കുന്നത്... 
(ഞാനും ഈ തറവാടിലെ ഒരംഗം ആണ്).. ഞാനുള്‍പ്പെടെയുള്ളവര്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നത് പാരമ്പര്യത്തിന്റെ കാതലാണ്.
നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരിക്കല്‍ കൊടുങ്ങല്ലൂരിലെ ഈ തറവാട്ടില്‍ സ്ത്രീകള്‍ ഇല്ലാതായി.. തലമുറ അന്യം തിന്നു പോകുന്ന ഒരവസ്ഥയില്‍ കുംഭകോണത്തെ ഒരു നാടുവാഴി സൌഹൃദത്തിന്റെ പേരില്‍, തറവാട്ടിലെ കാര്‍ന്നോര്‍ക്ക് മകളെ നല്‍കി എന്ന് ചരിത്രം... പിന്നീടു എപ്പോഴോ വേരുകള്‍ അറ്റ് പോയി.. ബന്ധങ്ങളെ മുറിക്കാന്‍ കാലത്തിനു പ്രയാസമില്ലല്ലോ.. 
പ്ലാപ്പിള്ളി എന്നായിരുന്നു ആ മുത്തശ്ശിയുടെ വീട്ടുപേര്.. 

കേട്ടുകേള്‍വിയുള്ള ഒരു കഥ ഇതായിരുന്നു.. 
എന്നാല്‍ കഥയില്‍ ഒരു വഴിതിരിവുണ്ടായിരിക്കുന്നു.. 

കര്‍ണാടകയിലെ ഒരു ഗ്രാമത്തിലാണ് വേരുകള്‍ എന്ന് ചില കാര്‍ന്നോക്കന്മാര്‍ കുറിച്ച് വച്ച രേഖകളില്‍ നിന്ന് വിവരം ലഭിച്ചിരിക്കുന്നു.. അദ്ദേഹം അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലാപ്പിള്ളി തറവാട്ടില്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ
രേഖകള്‍ പറയുന്നു... അതു പ്രകാരം കൊല്ലൂരിനും, ഗോകര്‍ണത്തിനും ഇടയില്‍ ബഹുത എന്ന സ്ഥലത്താണ് വടക്കേടത് എന്ന തറവാടിന്റെ വേരുകള്‍ എന്ന് പറയുന്നു.. വീട്ടുപേരിനെ കുറിച്ച് തര്‍ക്കമില്ല.. പ്ലാപ്പിള്ളി തന്നെ.. 


സത്യത്തിന്റെ ഉറവ തേടി ഞങ്ങള്‍ യാത്ര തിരിക്കുന്നത് ഒരു തിരുത്തലിനായി മാത്രമല്ല.. 
എക്കാലവും സത്യങ്ങള്‍ ഉറങ്ങി കിടക്കരുതെന്ന വാശിയോടെയാണ്.. 
ഒരു പക്ഷെ ശൂദ്രര്‍ (നായന്മാര്‍ ശൂദ്രര്‍ ആണല്ലോ) എന്ന ലേബലില്‍ നിന്ന് ക്ഷത്രിയര്‍ എന്ന പദവി നേടിയെടുക്കനാണോ ഈ പെടാപ്പാട്‌? ആകാം.. അല്ലായിരിക്കാം... 
എന്തായാലും ഞങ്ങള്‍ യാത്ര തിരിക്കും.. ഒരിക്കല്‍ ആ വേരുകളെ തേടി പിടിച്ചു ഞങ്ങള്‍ തിരിച്ചു വരും... 
കുംഭകോണം ആണെങ്കിലും, ബഹുത ആണെങ്കിലും അതു കണ്ടു പിടിക്കും... 


Monday 26 March 2012

ആരാണ് തിരക്കുള്ളവര്‍?

(ഒരു ചിന്താശകലം)  



ആരാണ് തിരക്കുള്ളവര്‍?
ആരാണ് വെറുതെ ഇരിക്കുന്നവര്‍?
ഒരു മെയില്‍ വന്ന ഉടന്‍ തന്നെ നിങ്ങള്‍ മറുപടി അയച്ചു നോക്കൂ.. 
എന്തായിരിക്കും അതു ലഭിച്ച ആളുടെ പ്രതികരണം?
ആഹാ.. അവിടെ തന്നെ ഇരുപ്പാണോ? 
വേറെ പണിയൊന്നുമില്ല അല്ലെ?
എങ്ങനെയുണ്ട്?
അതു കൊണ്ട് ഞാന്‍ ഒരു കാര്യം പഠിച്ചു.. ആരെങ്കിലും ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം രണ്ടു ദിവസം കഴിഞ്ഞേ കൊടുക്കാവൂ എന്ന്... 
ഞാന്‍ പരാജയപ്പെടും.. കാരണം എനിക്കങ്ങിനെ കണ്ടില്ലെന്നു നടിച്ചിരിക്കാന്‍ പ്രയാസമാണ്.. 
പലപ്പോഴും നമ്മള്‍ സമയം കണ്ടെത്തി മറ്റുള്ളവരെ കുറിച്ചന്വേഷിക്കുമ്പോള്‍ ഉടന്‍ ഒരു ചോദ്യം കേള്‍ക്കാം..
ഇത് തന്നെയാ പണി അല്ലെ? എപ്പോ നോക്കിയാലും ഇന്‍റര്‍നെറ്റില്‍ ആണല്ലേ.. 
പ്രതികരിക്കണമെന്ന് തോന്നുന്ന നിമിഷങ്ങള്‍.. 
പക്ഷെ നാം സമയം കണ്ടെത്തുന്നു എന്നതില്‍ സന്തോഷം പ്രകടിപ്പിക്കാതവരോടെന്തു പറയാന്‍.. 
തീര്‍ച്ചയായും രാവും പകലും ഈ യന്ത്രത്തിന് മുന്നില്‍ ഞാന്‍ ചടഞ്ഞിരിക്കുന്നില്ല.. 
എന്റെ വീട്ടിലെ കഞ്ഞിയും കറിയും വക്കുന്നത് ഞാന്‍ തന്നെ... 
എന്റെ കുട്ടിയെ പഠിപ്പിക്കുന്നതും, തുണി അലക്കുന്നതും, വീട് തൂത്തു വാരുന്നതും ഞാന്‍ തന്നെ.. 
ദിവസവും ഭര്‍ത്താവിനു ചോറ് പാത്രത്തിലാക്കി കൊടുത്തു വിടുന്നത് ഞാന്‍ തന്നെ.... 
ഇതൊക്കെ ഞാന്‍ വിളിച്ചു കൂവണമോ? 
എന്റെ തിരക്കുകള്‍ക്കിടയില്‍ അല്പം സമയം കണ്ടെത്തി ഞാന്‍ നിങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമയം കണ്ടെത്തിയതാണ് സഹോദര/സഹോദരി എന്ന് പറയണോ?
അതു പറഞ്ഞാല്‍ മനസ്സിലാക്കുന്ന ഒരാള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.. 
അതു കൊണ്ട് ആരെങ്കിലും ചോദ്യം ചോദിച്ചാല്‍ ഉടന്‍ ഉത്തരം നല്‍കാതിരിക്കുക.. 
തിരക്കഭിനയിക്കുക.. ജീവിത വിജയത്തിന്റെ ഒരു താക്കോല്‍.... 

Monday 19 March 2012

സോമപ്രഭക്ക് പറയാനുള്ളത്...

(ചെറുകഥ) 

പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്.. പക്ഷെ എഴുതാനൊന്നും എനിക്കറിയില്ല.. 
സോമപ്രഭ അതാണ് എന്റെ പേര്... സോമ എന്ന് വിളിക്കും.. 
സോമരസം പകരുക എന്ന എന്റെ ജോലി കൊണ്ട് കിട്ടിയ പേരൊന്നുമല്ല .... 
പേരിനെ അന്വര്‍ഥമാക്കുന്ന തൊഴില്‍ സമ്പാദിക്കാനായി എന്ന് മാത്രം.. 

ഈ തൊഴിലില്‍ ഞാന്‍ സംതൃപ്തയാണോ?
തൊഴിലില്‍ ഞാന്‍ അതൃപ്തയൊന്നുമല്ല .. പക്ഷെ ആസ്വദിച്ചല്ല ജോലി ചെയ്യുന്നത്.. 
ബാറിലെ പണി.. അതിനി ഞാനെത്ര നല്ലവള്‍ ആണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചാലും വലിയ ഗുണമൊന്നുമില്ല.
തീവ്രമായ വേദനയോടു കൂടി പറയേണ്ട ഒരു സംഗതി തന്നെയാണ്.. ഈ വിലയില്ലായ്മയെ ഞാന്‍ വില കൊടുത്തു വാങ്ങിയതല്ല.. 
പക്ഷെ ചില തൊഴില്‍ രംഗങ്ങള്‍ അങ്ങനെയാണ്.. ഒരു വിധത്തിലും ബഹുമാനം ലഭിക്കില്ല.. 

"പണം തരേണ്ടത്‌ ഈ കള്ളു കുടിയന്മാര്‍ ആണ്. അവരെ ചിരിപ്പിക്കുക, സന്തോഷിപ്പിക്കുക,ധാരാളം കുടിപ്പിക്കുക, അത്യാവശ്യം തട്ടും, മുട്ടും കണ്ടില്ലെന്നു നടിക്കുക.. അവരെ രസിപ്പിച്ചു വീണ്ടും വീണ്ടും ആകര്‍ഷിക്കുക".. ഇതാണ് ആദ്യമായി ജോലിയില്‍ ചേര്‍ന്നപ്പോള്‍ കിട്ടിയ നിര്‍ദ്ദേശം.. "ശമ്പളം എന്ന് പറഞ്ഞു വലിയൊരു തുക പ്രതീക്ഷിക്കണ്ട..ഭക്ഷണം, താമസം, പിന്നെ വളരെ ചെറിയ ഒരു തുകയും തരാം.. നിന്റെ മിടുക്ക് കൊണ്ട് നീ എത്ര ടിപ്പ് ഉണ്ടാക്കിയാലും ഇവിടാരും ചോദ്യം ചെയ്യില്ല.. കസ്റ്റമര്‍ അതാണ് ബാറിന്റെ ഉന്നം.. അയാളെ ആകര്‍ഷിച്ചു വീണ്ടും വീണ്ടും എത്തിച്ചാല്‍ നീ ബാറിനു വേണ്ടപ്പെട്ടവളായി.. "

മുന്നില്‍ വന്നിരിക്കുന്ന ചില ആളുകള്‍ മരിച്ചു പോയ അച്ഛന്റെയും, ശ്യാമേട്ടന്റെയും ഒക്കെ പ്രായക്കാര്‍ ആണ്.. 
അര്‍ത്ഥം വച്ച സംസാരങ്ങളും, വൃത്തികെട്ട നോട്ടവും സഹിച്ചു അവരുടെ വില കുറഞ്ഞ തമാശയില്‍ ഞാന്‍ പങ്കു ചേര്‍ന്ന് കുലുങ്ങി ചിരിക്കുമ്പോള്‍., അവരുടെയൊക്കെ ധാരണ ഞാന്‍ അവരെ കണ്ടു മയങ്ങിയതാനെന്നോ അല്ലെങ്കില്‍ ഞാന്‍ അല്പം   പിഴയാണ് എന്നോ, എന്തിനും പോന്നവള്‍ ആണെന്നോ ഒക്കെയാണ്.. 
എനിക്ക് വേണ്ടത് പണം.. ബാറിനു വേണ്ടത് ഒരു മുഴുക്കുടിയനെ... കണ്ണടക്കണം... 
ഞാനെത്ര, എന്റെ മഹത്വം വിളിചോതാന്‍ ശ്രമിച്ചാലും ഒന്നും വില പോകില്ല. 
ഒരു വനിതാ  ഡോക്ടര്‍ പുരുഷശരീരം കാണുന്ന അത്ര പോലും ഞങ്ങള്‍ ബാര്‍ സ്ത്രീകള്‍ കാണുന്നില്ല. 
പക്ഷെ നിന്ദിക്കപെട്ടവരായി കണക്കാക്കി ഞങ്ങളെ തള്ളി കളഞ്ഞിരിക്കുന്നു.. 
അഭിസാരികയെ കാണും പോലെയാണ് പലരും ഞങ്ങളെ സമീപിക്കുന്നത്.. 
ഇതും ഒരു ജോലി.. മാന്യമെന്നു നിങ്ങള്‍ ഒരു പക്ഷെ പറയില്ലെങ്കിലും ഞങ്ങള്‍, ഈ തൊഴില്‍ ചെയ്യുന്ന കുറെ പേരെങ്കിലും നെഞ്ചില്‍ കൈ ചേര്‍ത്ത് വച്ച് ഉറപ്പു പറയുന്നു, ഇത് മാന്യമായി മറ്റേതൊരു തൊഴില്‍ പോലെയുമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന്.. 

ആദ്യം ഭയമായിരുന്നു.. അറപ്പും, വെറുപ്പുമായിരുന്നു ഈ  മുതുകാളകളുടെകാമകോപ്രായങ്ങള്‍ കാണുമ്പോള്‍.. ---!!!!!
ഈ പാഴ്ജന്മങ്ങള്‍ ഈ വിധം പെരുമാറുന്നത് കൊണ്ടല്ലേ എന്റെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ മാറിയത്?
ഇവര്‍ ഇവരുടെ നിലവാരം മറക്കുന്നതല്ലേ എന്റെ വരുമാനം.. ഞാന്‍ മാനം വിറ്റിട്ടില്ലല്ലോ.. 
കറുത്ത ചാലിലെ അഴുക്കിനെ അറപ്പോടെ നാം നോക്കുന്നു.. പുഴുക്കളും, കൃമികളും ആ വൃത്തികേടില്‍ കിടന്നു തുള്ളി മറിയുന്നില്ലേ.. എന്ത് കൊണ്ട്? എന്ത് കൊണ്ട്? അതു അവയുടെ അന്നമായത് കൊണ്ട് തന്നെ.. ഞാനും അതെ.. ചാലിലെ കൃമിയെ പോലെ ഈ വൃത്തികെട്ട അഴുക്കുജന്മങ്ങളെ സ്നേഹിക്കാന്‍ അങ്ങനെ തീരുമാനിച്ചു.. അവര്‍ക്ക് നേരെ ചിരിക്കാന്‍ പഠിച്ചു.. 
എന്റെ അവയവങ്ങളെ അവരുടെ വികാരം ഉയര്‍ത്താന്‍ തോന്നുമാറ് അലങ്കരിച്ചു.. ഞാന്‍ ചീത്തയായതല്ല... 
സോമപ്രഭ ഒരിക്കലും പ്രഭ ഇല്ലാതെ ജീവിച്ചിട്ടില്ല.. 
ഞാന്‍ സോമരസം പകരും..  അതെന്റെ ഉപജീവനം.. 

Saturday 10 March 2012

കസേര

(ഒരു മിനികഥ)


കസേരക്ക് കടി പിടി കൂടുന്ന രാഷ്ട്രീയ കോമരങ്ങള്‍ക്ക് നേരെ ഒരു കൊഞ്ഞനം കുത്തല്‍.. 

അയാളുടെ മഞ്ഞ കണ്ണുകള്‍ അവശമായിരുന്നു.. പക്ഷെ അതിലെ തിളക്കം നഷ്ടമായിരുന്നില്ല.. ശരീരം ശോഷിച്ച്, താടിയെല്ലുകള്‍ കൂര്‍ത്ത്, കവിളെല്ലുകള്‍ ഉന്തി, നരച്ച, താടിയിലും മുടിയിലും എണ്ണ പുരളാതെ അയാള്‍ വികൃതമായ രൂപത്തിലായിരുന്നു.. 
പക്ഷെ ഉത്തരത്തിലെ ഗൌളിയെ പോലെ അയാള്‍ ആ കസേരയെ വട്ടം പിടിച്ചു അതില്‍ ഒട്ടി ചേര്‍ന്നിരുന്നിരുന്നു.. 

സമയമായി... കാലന്‍ ചിത്രഗുപ്തനോട് പറഞ്ഞു.. ഇയാളെ ആ കസേരയില്‍ നിന്ന് ഇറക്കാന്‍ അവിടെയുള്ളവര്‍ക്ക് കഴിയില്ലേ?
നമ്മള്‍ വിളിക്കാന്‍ ചെല്ലുമ്പോള്‍,കൂടെ വരാന്‍ ഇയാള്‍ വിസമ്മതിക്കുമോ... 
ചിത്രഗുപ്തന്‍ തല ചൊറിഞ്ഞു.. നമ്മള്‍ വലയും പ്രഭോ.. ഇയാള്‍ അനങ്ങില്ല.. 
മാതാപിതാക്കള്‍ പോയി.. ഭാര്യ മരിച്ചു.. മക്കള്‍ മരിച്ചു.. കൂട്ടുകാര്‍ .. ബന്ധുക്കള്‍ അങ്ങിനെ ഒരുപാടു വിയോഗങ്ങള്‍ ഇയാള്‍ കണ്ടു.. പക്ഷെ എന്നിട്ടും അയാള്‍ ഈ കസേര വിട്ടില്ല.. 
അതില്‍ തന്നെ അള്ളി പിടിച്ചിരുന്നു.. അയാളുടെ മഞ്ഞ കണ്ണുകള്‍ കണ്ടോ പ്രഭോ? മറ്റു അവയവങ്ങള്‍ പോലെയാണോ അത്?
കസേരയെ വിട്ടു കൊടുക്കില്ല എന്ന വാശിയില്‍ നിന്നുയരുന്ന പ്രഭയാണ് ആ മഞ്ഞപ്പ്... 
നമ്മള്‍ തോല്‍ക്കും... 
നമ്മള്‍ തോല്‍ക്കനുള്ളവര്‍ അല്ലെന്നു മറന്നോ ചിത്രഗുപ്താ.. അനുവാദം കാത്തു നമ്മള്‍ എവിടെയും അഭയാര്‍ഥിയുടെ വേഷം കെട്ടി നിന്നിട്ടില്ല.. അങ്ങനെ നില്‍ക്കേണ്ട കാര്യമുണ്ടോ നമ്മുക്ക്?
പ്രഭോ.. ഇത് കളി വേറെ.. കാര്യവും വേറെ.. 
ഇയാളുടെ ശരീരം മാത്രമല്ല ആ കസേരയില്‍ ഒട്ടി ചേര്‍ന്നിരിക്കുന്നത്.. അങ്ങ് നോക്കിയാലും.. ആത്മാവ് ആ കസേരയെ അള്ളി പിടിച്ചിട്ടുണ്ട്.. അതു അവിടെ അടര്‍ത്തിയെടുക്കാന്‍ നാം പരാജിതരായേക്കും... 
ഇനി എന്താണ് ഒരു വഴി.. 
ആത്മവല്ലാത്ത ഒന്നിനെയും പരലോകത്തേക്കു കൊണ്ട് പോകാന്‍ കഴിയില്ലല്ലോ ചിത്രഗുപ്താ... 
പ്രഭോ അങ്ങ് എങ്കില്‍ ആ കസേരക്ക് ഒരു ആത്മാവിനെ കൊടുക്കാമോ?
അസാധ്യം.. അസാധ്യം ചിത്രഗുപ്താ.. 
എങ്കില്‍ പ്രഭോ നമ്മള്‍ തോറ്റു പോയിരിക്കുന്നു..  ചിത്രഗുപ്തന്‍ നിരാശനായി തല കുനിച്ചു.. 
കാലന്‍ ചിന്താധീനനും വിഷണ്ണനും ആയി ഇടനാഴിയിലൂടെ നടന്നു.. 
ഒടുവില്‍ തിരിഞ്ഞു ചിത്രഗുപ്തനോട് പറഞ്ഞു.. ഗുപ്താ.. ഞാന്‍ തോറ്റിരിക്കുന്നു... 
ഓം .. ഓം.. കസേരക്ക് ആതാമാവുണ്ടാകട്ടെ... ഓം.. 
കാറ്റും, മഴയും, ചെറിയ ഒരു ഭൂമി കുലുക്കവുമുണ്ടായി.. 
കസേര ആകെ ഒന്ന് കുലുങ്ങി.. മുറിയാകെ കേള്‍ക്കുന്ന ഒരു നിശ്വാസം ഉതിര്‍ന്നു വീണു.. 
നിമിഷങ്ങള്‍ക്കകം കസേരയിലെ വൃദ്ധന്‍ നിലത്തു വന്നു വീണു.. 
നന്ദി കാലാ.. നന്ദി.. എനിക്കൊരു ആത്മാവ് തന്നപ്പോഴേ എനിക്കൊന്നു പ്രതികരിക്കാന്‍ കഴിഞ്ഞുള്ളൂ... 
വര്‍ഷങ്ങളായി ഇയാളെ ചുമന്നു ഞാന്‍ തളര്‍ന്നിരിക്കുന്നു.... ഇങ്ങനെയൊരു ദിവസത്തിന് നന്ദി.. 
അമ്പരന്ന കാലന് മുന്നിലൂടെ നിരങ്ങി നിരങ്ങി ആ കസേര മുന്നോട്ടു പോയി.. 
മനുഷ്യന്‍ കാണാത്ത ഏതോ സ്ഥലം തേടി.. 
താഴെ ചുരുണ്ട് കിടന്ന വൃദ്ധന്‍ ദയനീയമായി കാലനെ നോക്കി.. 
പിന്നെ മുറിക്കു മുക്കിലെ മറ്റൊരു കസേരയെ ലക്ഷ്യമാക്കി നിരങ്ങി നീങ്ങി... 

Saturday 3 March 2012

സീമന്തിനിയുടെ പത്രകുറിപ്പ്


(ഒരു ചെറുകഥ)




ആരവങ്ങളും, വെളിച്ചങ്ങളും പിന്തുടരുന്നുന്ടെങ്കിലും അതു ശ്രദ്ധിക്കാനല്ല മനസ്സിന് തോന്നിയത്..
ഇത് തീരുമാനം എടുക്കേണ്ട സന്ദര്‍ഭം.. വെറും ഭയവും, താളപ്പിഴകളും കൊണ്ട് കലുഷിതമാക്കേണ്ട വേദിയല്ല.
വേണമെങ്കില്‍ ഓടിയൊളിക്കാം. അല്ലെങ്കില്‍ നേരിടാം.. ഉത്തരങ്ങള്‍ കൊടുക്കാതെ ഓടി പോയാല്‍ രക്ഷ കിട്ടുമോ?
ഇല്ല..
എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം എന്നാണ് ചോദ്യം.. മിന്നി മറയുന്ന ക്യാമറകള്‍ക്ക് പിറകില്‍ അക്ഷമരായ മനുഷ്യരുടെ കണ്ണുകള്‍..
എല്ലാവരും ചോദ്യം ആവര്‍ത്തിക്കുന്നു.. എന്തിനാണ് ഇങ്ങനെയൊരു പിന്‍വാങ്ങല്‍..
അതും ഇങ്ങനെ കത്തി നില്‍ക്കുന്ന സമയം തന്നെ..
എന്തെങ്കിലും ഭീഷണി?
ആരെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ?
ആരെയെങ്കിലും ഭയക്കുന്നുണ്ടോ?
അതോ ഏതോ മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ച പോലെ വല്ല മാനസിക പ്രശ്നങ്ങളും?
(അതെ.. അങ്ങനെയും ആരോ എഴുതി പിടിപ്പിച്ചിരുന്നു.. )
നിങ്ങള്‍ ആത്മഹത്യക്ക് മുതിരാനുള്ള സാധ്യതയെ തള്ളി കളയരുതെന്നു ചിലര്‍ പറയുന്നു!
അങ്ങനെ എന്തെങ്കിലും ദുരുദ്ദേശം?

ഞാന്‍ ഇനി എഴുതില്ല.. എന്റെ തൂലിക ഞാന്‍ താഴെ വക്കുന്നു.. ഇത് ഒളിച്ചോട്ടമല്ല..
പക്ഷെ എനിക്കിനി എഴുതാനാവില്ല..
സീമന്തിനി എന്ന എന്റെ മനസ്സും കയ്യിലെ തൂലികയും ഇനി ശാന്തം..
വഴി തെറ്റി തോന്ന്യാസങ്ങള്‍ക്ക് പോകുന്നവരെ ഇനി ഞാന്‍ പിന്തുടരില്ല..
ഇരുട്ടില്‍ എന്നെ പേടിച്ചു നിങ്ങള്‍ ഇനി തിരിഞ്ഞു തിരിഞ്ഞു നോക്കി നടക്കേണ്ടതില്ല..
നിങ്ങളില്‍ വ്യഭിചാരം വേണ്ടവര്‍ക്ക് വ്യഭിചരിക്കാം...
നിങ്ങളില്‍ അഴിമതി ചെയ്യേണ്ടവര്‍ക്ക് ആ വഴിക്ക് പോകാം..
ഭാര്യയുള്ളവര്‍ക്ക് മറ്റു സ്ത്രീകള്‍ക്ക് പിറകെ പോകാം
ഭര്‍ത്താക്കന്‍മാര്‍ വെറും പോഴന്മാരനെന്നു തെളിയിച്ചു കൊണ്ട് ആണ്‍ വേശ്യക്ക് പിറകെ സ്ത്രീരത്നംകളെ നിങ്ങള്ക്ക് പോകാം..
ഭര്‍ത്താവിനെ പറ്റിച്ചു പഴയ കാമുകനെ തിരഞ്ഞു പോകാം..
പുരുഷകേസരികളെ പീഡനം താല്പര്യമെങ്കില്‍ നിങ്ങള്‍ക്ക് ആ വഴി സ്വീകരിക്കാം..
പിഞ്ചോമനകളെ പിച്ചി ചീന്താം.. വയോവൃദ്ദകളെ വലിച്ചു കീറാം..
പകല്‍ മാന്യമാരെ, നിങ്ങളുടെ മുഖംമൂടി വലിച്ചു കളയാന്‍ ഞാനാ വഴിക്ക് വരില്ല..
പ്രേമത്തിന്റെ പേരും പറഞ്ഞു നിങ്ങള്ക്ക് പെണ്‍കുട്ടികളെ വില്പന ചരക്കാക്കാം..
അസൂയയും, കുശുമ്പും പറഞ്ഞു നിങ്ങള്ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലം ആക്കാം..
മറ്റുള്ളവരെ പിറകില്‍ നിന്ന് കുത്താം.. ഇല്ലാ കഥകള്‍ പറഞ്ഞു  ശരീരമിളക്കി  കുലുങ്ങി ചിരിക്കാം..
പാവങ്ങളെ ക്രൂശിക്കാം...
കൂട്ടികൊടുക്കാം..
അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞു പെരുമാറൂ എന്നിനി ഞാന്‍ നിര്‍ബന്ധം പിടിക്കില്ല..
കളവുകള്‍.. കൊലപാതകം.. എന്തും ചെയ്യാം..
മൂല്യച്ചുതികള്‍ക്ക് നേരെ ഞാന്‍ വിലപിക്കില്ല..

ഞാന്‍ ചിലരോട് മാപ്പ് പറയുന്നുണ്ട്.. വിലപിക്കുന്നവരെ, ഞാനിനി നിങ്ങളുടെ കണ്ണുനീര്‍ തുടക്കാന്‍ വരില്ല.. അതു പറയാന്‍ എനിക്ക് വേദനയുണ്ട്.. നിങ്ങളിലൊരാളായി നിങ്ങള്‍ക്കായി ഞാനിനി സംസാരിക്കില്ല..
നിങ്ങള്‍ വേദനയാല്‍ പിടയുമ്പോള്‍ ഞാന്‍ തല തിരിച്ചു നടന്നു പോയേക്കും..
നിങ്ങളുടെ കൊച്ചു സ്വപ്നങ്ങള്‍ക്ക് തൊങ്ങല്‍ കെട്ടി എഴുതി പിടിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല..
നിങ്ങളുടെ ജിഹ്വയായി മാറിയതില്‍ കേട്ട പഴികള്‍ പേടിച്ചല്ല ഈ പിന്മാറ്റം എന്ന് മാത്രം നിങ്ങള്‍ മനസ്സിലാക്കിയാല്‍ മതി..
ഇത് ഭയന്ന്, നിങ്ങളോട് കരുണയില്ലാതെ സ്വരക്ഷക്കുള്ള ശ്രമമല്ല..
നിങ്ങളില്‍ ചിലരെങ്കിലും എന്റെ പിന്മാറ്റത്തില്‍ വേദനിക്കും.. വീണ്ടും നിങ്ങളുടെ കവിളില്‍ ഒഴുകുന്ന ആ ചാലുകള്‍ ഉണക്കാന്‍ ഞാന്‍ വരില്ലെന്നോര്‍ക്കുമ്പോള്‍, സത്യം... വേദന എനിക്കുമുണ്ട് എന്ന് മാത്രം നിങ്ങളറിയണം..
യാത്ര പറയേണ്ടത് നിങ്ങളോട് മാത്രം.. കാരണം യാത്ര ചോദിക്കുമ്പോള്‍ വേദനിക്കുന്നവരോടെ യാത്ര പറയാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു...

ഇനി ഞാന്‍ പ്രതികരിക്കില്ല..
ഇതെന്റെ ഉറച്ച തീരുമാനം..
എന്റെ പാഴ്തൂലിക ചര്‍ദ്ദിച്ച തൊന്നും എനിക്കിനി വാരിയെടുക്കാനാകില്ല.. എനിക്കറിയാമത്... എങ്കിലും ഒരു വിരാമമിടാന്‍ സമയമായിരിക്കുന്നു..
എന്റെ നിയമാവലികളെ ഞാന്‍ കാറ്റില്‍ പറത്തുന്നു.. എന്റെ തത്ത്വസംഹിതകളെ ഞാന്‍ വലിച്ചെറിയുന്നു.. വിമോചനമന്ത്രങ്ങള്‍ മറക്കുന്നു.. അതെ ഇത് വരെ ചെയ്ത സര്‍വ്വ പ്രവര്‍ത്തികള്‍ക്കും വിരാമമിട്ടു കൊണ്ട് ഞാന്‍ വിട പറയുന്നു...

ഇതാണ് ഞാന്‍ പറഞ്ഞ വാചകങ്ങള്‍ . ഇതായിരുന്നു എന്റെ പത്രകുറിപ്പ്..
എന്റെ തീരുമാനത്തിന് കാരണങ്ങളില്ല.. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതു പറയാന്‍ എനിക്ക് ഉദ്ദേശവുമില്ല..
ഇത് സീമന്തിനി എന്ന എന്റെ ഉറച്ച മറുപടി.. ഇതിനു നിങ്ങള്‍ നിറം കൊടുത്തോളൂ.. അര്‍ത്ഥം മാറ്റി എഴുതിക്കോളൂ..
ഞാന്‍ പ്രതികരിക്കില്ല.. ഇത് എന്റെ അവസാന തീരുമാനം..